Thursday, May 11, 2017

ഇഖ്ബാൽ ബായി



ഇഖ്ബാൽ ബായി

******************************

റൂം വാടകയ്ക്ക് എന്ന പരസ്യം കണ്ടാണ് ഇഖ്ബാൽ ഭായിയെ ആദ്യമായി വിളിക്കുന്നത് . റൂമിനെ പറ്റി തിരക്കിയപ്പോൾ രണ്ടു ബെഡ്റൂം ഫ്ലാറ്റിൽ ഒരു റൂമിൽ അദ്ദേഹം താമസിക്കുന്നു മറ്റേ ബെഡ് റൂം കാലിയാണ്. ആ റൂമിലേക്കാണ് ആളെ നോക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു . വൈകുന്നേരം വന്നാൽ റൂം കാണാമെന്നു പറഞ്ഞു . അങ്ങനെ അന്ന് വൈകുന്നേരം ഞാനും അനിയനും കൂടി ഇഖ്ബാൽ ബായി പറഞ്ഞ റൂം കാണാൻ പോയി . അമ്പതു വയസ്സിനു മുകളിൽ പ്രായം തോന്നിക്കുന്ന നരച്ച വലിയ താടിയുള്ള ജൂബ ധരിച്ച ഇഖ്ബാൽ ബായി ബോംബേക്കാരൻ ആണ് ഇപ്പോൾ ഭാര്യയും മകളും വിസിറ്റിങ് വിസയ്ക്ക് കൂടെയുണ്ട് അവർ അടുത്ത മാസം തിരുച്ചു പോകും .ഞങ്ങൾ റൂം കണ്ടു . ആ റൂമിൽ മലയാളികളായ ബാച്ചിലേഴ്സ് ആയിരുന്നു താമസിച്ചിരുന്നത് എന്ന് അദ്ദേഹം പറഞ്ഞു . റൂമിന്റെ വാടകയും മറ്റും ചർച്ച ചെയ്തു ഞങ്ങൾ പിരിയാൻ നേരത്തെ അദ്ദേഹം ചായക്ക് ക്ഷണിച്ചു . പക്ഷെ ഞങ്ങൾ വേണ്ടെന്നു പറഞ്ഞു ഒഴിഞ്ഞു . റൂമും പരിസരവും ഇഷ്ടപെട്ട ഞങ്ങൾ ആ റൂമിലേക്ക് മാറാൻ തന്നെ തീരുമാനിച്ചു . രണ്ടു ദിവസത്തിന് ശേഷം ഞങ്ങൾ റൂം ഷിഫ്റ്റ് ചെയ്തു . ഒരു മാസത്തെ വാടക അഡ്വാൻസ് ആയി കൊടുക്കാൻ പറഞ്ഞിരുന്നതിനാൽ റൂം മാറിയതിന്റെ അടുത്ത ദിവസം തന്നെ ആ തുക അദ്ദേഹത്തിന് കൊടുത്തു . ഞാൻ രാവിലെ ഓഫീസിലേക്ക് പോകുന്ന വഴിയിൽ റൂമിന്റെ അടുത്ത് വച്ച് കണ്ട ഇഖ്ബാൽ ഭായിക്ക് ഞാൻ ആ തുക കൊടുത്തു . അത് കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ മുമ്പിൽ ഇഖ്ബാൽ ഭായിയെ പോലെ നരച്ച താടിയും തൊപ്പിയും ജൂബയും ഇട്ട വേറൊരാൾ . പടച്ചോനെ ഇനി ഞാൻ ഇഖ്ബാൽ ബായി ആണെന്ന് വിചാരിച്ച കാശു കൊടുത്ത് വേറെ ആർക്കെങ്കിലും ആണോ . സംശയം തീർക്കാൻ ഇപ്പോൾ കണ്ട ആളോട് ഞാൻ ഇഖ്ബാൽ ബായി ആണോ എന്ന് ചോദിച്ചു . അപ്പോൾ അയാൾ അല്ല എന്ന് മറുപടി പറഞ്ഞപ്പോൾ ആണ് എനിക്ക് സമാധാനം ആയത്.


ദിവസങ്ങൾ കഴിഞ്ഞു ഞാനും അനിയനും ഇഖ്ബാൽ ബായിയുമായി കൂടുതൽ അടുത്തു . ഇഖ്ബാൽ ബായി ഭക്ഷണ പ്രിയനാണ് . അദ്ദേഹം മലയാളി വിഭവങ്ങളുടെ ഒരു ആരാധകൻ കൂടി ആണ് . മലയാളികളുടെ പല ഭക്ഷണ സാധനങ്ങളുടെയും പേര് മൂപ്പർക്ക് മനഃപാഠമാണ് . ബായി ഒരു നല്ല പാചകക്കാരൻ കൂടി ആണ് . കുറേക്കാലം മലയാളികളുമായി താമസിച്ച ബായി അത്യാവശ്യം മലയാളവും സംസാരിക്കുമായിരുന്നു . ഞങ്ങൾ എല്ലാവർക്കും കൂടി ഉള്ള ചോറ് ഇലക്ട്രിക് കുക്കറിൽ ഉണ്ടാക്കും കറികൾ മിക്കവാറും ഉണ്ടാക്കുന്നത് ബായി ആയിരിക്കും . ബോംബയിൽ നിന്ന് കൊണ്ട് വന്ന മസാല കൂട്ടുകൾ ഒരുപാടുണ്ട് ഭായിയുടെ കയ്യിൽ . അതൊക്കെ ഇട്ടു പല തരത്തിലുള്ള ചിക്കൻ, മട്ടൻ കറികൾ ബായി ഉണ്ടാക്കും . എന്റെ ഒരു സുഹൃത്ത് അവന്റെ കല്യാണം ഉറപ്പിച്ചതിന്റെ ചിലവുമായി ഞങ്ങളുടെ റൂമിൽ കുറെ കെ എഫ് സി യുമായി വന്നിരുന്നു . അന്ന് ബാക്കി വന്ന കെ എഫ് സി ഉപയോഗിച്ച് അടുത്ത ദിവസം ഒരു സൂപ്പർ ചിക്കൻ വിഭവം ഉണ്ടാക്കി ബായി . ഭക്ഷണം വേസ്റ്റ് ആക്കുന്ന കാര്യം തീരെ ഇഷ്ടമല്ല ഭായിക്ക്. വിദ്യാഭ്യാസവും ആരോഗ്യവും ആണ് ഏറ്റവും വലിയ സമ്പത്ത് എന്ന് വിശ്വസിക്കുന്ന ആളാണ് ബായി . ശരിയായ ഭക്ഷണം കഴിക്കാതെ പൈസ ഉണ്ടാക്കിയിട്ട് കാര്യം ഇല്ല . അങ്ങനെ ഉണ്ടാക്കുന്ന പൈസ ഒക്കെ എന്തെങ്കിലും അസുഖം വന്നാൽ അങ്ങ് പോകും അത് കൊണ്ട് നല്ല ഭക്ഷണം വാങ്ങുന്നതിലും കഴിക്കുന്നതിലും പിശുക്കു കാണിക്കരുത് എന്ന് പലപ്പോഴും പറഞ്ഞിരുന്നു ബായി. ബാത്ത് റൂം , കിച്ചൻ എന്നിവ ക്ളീൻ ചെയ്യാൻ പല തരത്തിലുള്ള ഐഡിയകൾ ഞങ്ങൾക്ക് പറഞ്ഞു തരും . അടുക്കളയിലെ പാറ്റ ശല്യം ഇല്ലാതാക്കാൻ , രാത്രി കിച്ചണിലെ ജോലി ഒക്കെ കഴിഞ്ഞാൽ ഡെറ്റോളും വാഷിംഗ് പൗഡറും ഒക്കെ ചേർത്തുള്ള ഒരു മിശ്രിതം അടുക്കളയിൽ സ്പ്രേ ചെയ്യും. ഹാർട്ടിന് ചെറിയ എന്തോ തകരാറുള്ള ബായി റൂമിൽ ഒരു ട്രെഡ്മിൽ യന്ത്രം വാങ്ങി വച്ചിട്ടുണ്ട് . ദിവസവും കുറച്ചു എക്സർസൈസും , ട്രെഡ് മില്ലിലുള്ള ഓട്ടവും ഒക്കെ അദ്ദേഹത്തിന്റെ ദിനചര്യകൾ ആണ്.


ഇഖ്ബാൽ ബായി ജോലി ചെയ്യുന്നത് ഒരു പ്രശസ്തമായ പെർഫ്യൂം കമ്പനിയിൽ അന്ന് . ഇരുപത്തി അഞ്ചു വർഷമായി ഇതേ കമ്പനിയിൽ സെയിൽസിൽ ജോലി ചെയ്യുന്നു . ഒരാണും രണ്ടു പെൺമക്കളും ആണ് ഭായിക്ക് . മൂത്ത മകളുടെ കല്യാണം കഴിഞ്ഞു . ബാക്കിയുള്ള രണ്ടു മക്കൾ നാട്ടിൽ പഠിക്കുകയാണ് . ഇരുപത്തി അഞ്ചു വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ബായിക്കു നാട്ടിലേക്കാളും ഇവിടെ തന്നെ തുടരുന്നതിലാണ് താത്പര്യം . റൂമിലേക്ക് ആവശ്യം ഉള്ള പലചരക്കു സാധനങ്ങൾ ഞങ്ങൾ ഒരുമിച്ചാണ് വാങ്ങാൻ പോവുക . നല്ലതും വില കുറവും ആയ സാധനങ്ങൾ എവിടെ കിട്ടും എന്ന് ഭായിക്ക് നന്നായി അറിയാം . ചില വ്യാഴാഴ്ചകളിൽ രാത്രിയിലെ ഭക്ഷണം ഞങ്ങൾ പുറത്തു നിന്നാണ് കഴിക്കാറ് . കാരണം ആഴചയിൽ ഒരിക്കൽ എങ്കിലും കേരള റെസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ചില്ലെങ്കിൽ മൂപ്പർക്ക് ഉറക്കം വരില്ല . അത് കൊണ്ട് തന്നെ കാലിക്കറ്റ് നോട്ട് ബുക്ക് , റെഡ് പേപ്പർ , വൈഡ് റേഞ്ച് , നെല്ലറ അങ്ങനെ ഓരോ ആഴ്ചയിലും ഓരോരോ റെസ്റ്റാറ്റാന്റിൽ പോവും . നാട്ടിലേക്കു വീഡിയോ കാൾ ചെയ്യുമ്പോൾ എന്നെയും അനിയനെയും വിളിക്കും എന്നിട്ടു കുടുബത്തെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തരും .


ആഴചയിൽ ഒരിക്കൽ അദ്ദേഹം കൊണ്ടുവന്നു തരുന്ന പേപ്പറിൽ എഴുതിയ സെയിൽസ് റിപ്പോർട്ട് എക്സൽ ഷീറ്റിൽ ആക്കി ഭായിയുടെ മാനേജർക്ക് മെയിൽ ആയി അയച്ചു കൊടുക്കാറ് ഞാൻ ആയിരുന്നു .. റൂമിലിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ഞങ്ങൾ സ്വന്തം കമ്പനിയെ പറ്റി സംസാരിക്കും . നാട്ടിലുള്ള മോന് പറ്റിയ ജോലി വല്ലതും ഉണ്ടെങ്കിൽ പറയണം എന്ന് അദ്ദഹം ഇപ്പോഴും പറയും . പണ്ട് ബായിയോടൊപ്പം താമസിച്ച ഒരു മലയാളി കുടുംബം ചിലപ്പോഴൊക്കെ ഭായിയെ കാണാൻ വരാറുണ്ടായിരുന്നു . അവർ വരുമ്പോൾ ഭായിക്ക് ഇഷ്ടപ്പെട്ട കേരളം വിഭവങ്ങളും കൊണ്ട് വരാറുണ്ടായിരുന്നു . അവിടെ താമസിച്ച എല്ലാവരുമായും ഭായിക്ക് ഊഷ്മളമായ ഒരു ബന്ധം ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെയാണ് റൂം വിട്ടു പോയിട്ടും എല്ലാവരും ഭായിയെ കാണാൻ പിന്നെയും ഭക്ഷണ പൊതിയുമായി എത്തിയത് .


അങ്ങനെ ഇരിക്കെ ഒരു ദിവസം ഭക്ഷണം കഴിക്കാനിരിക്കെ ഇഖ്ബാൽ ബായി ദുഃഖിതനായി കാണപ്പെട്ടു . കാര്യം ചോദിച്ചപ്പോൾ കമ്പനി ഇനി വിസ പുതുക്കില്ല എന്ന് പറഞ്ഞു . കാരണം ഇപ്പോൾ മൂപ്പർക്ക് അറുപതു വയസ്സ് കഴിഞ്ഞു . അറുപതു വയസ്സ് കഴിഞ്ഞ ആൾക്ക് വിസ പുതുക്കണം എങ്കിൽ എക്സ്ട്രാ പൈസ വേണ്ടി വരും . അത് കൊണ്ട് കമ്പനി അതിനൊന്നും തയ്യാറല്ല . വേറെ ജോലി നോക്കിക്കോ എന്ന് പറഞ്ഞു . യെ ഉമ്രു മേ മേരെ കോ കോൻ ജോബ് ദേഗാ (ഈ പ്രായത്തിൽ എനിക്ക് ആര് ജോലി തരാനാ) എന്ന് ഞങ്ങളോട് ബായി ചോദിച്ചു . ഇനി ഇപ്പോൾ തിരിച്ചു പോകുകയേ രക്ഷയെ ഉള്ളൂ അല്ലെങ്കിൽ ഇവിടെ എന്തെങ്കിലും ചെറിയ ബിസിനസ് തുടങ്ങണം അതിനാണെകിൽ കയ്യിൽ കാശും ഇല്ല.


ഇനിയിപ്പോൾ നാട്ടിലേക്കു പോകുകയേ തരമുള്ളു . അതിനിടയിൽ മകനെ ഇങ്ങോട്ടു കൊണ്ട് വന്നു ഒരു ജോലി ശരിയാക്കി കൊടുക്കണം . അതായിരുന്നു ഭായിയുടെ സ്വപ്നം . അങ്ങനെ അദ്ദേഹം മകനെ വിസിറ്റിങ് വിസയ്ക്ക് കൊണ്ട് വന്നു അങ്ങനെ ഞങ്ങൾ നാലു പേർ ആയി റൂമിൽ . ഞങ്ങൾക്കൊക്കെ അറിയാവുന്ന ആളുകൾക്കൊക്കെ ഭായിയുടെ മകന്റെ സിവി അയച്ചു കൊടുത്തു ഒടുവിൽ ബായി ആഗ്രഹിച്ചത് പോലെ ഒരു ജോലി കിട്ടുകയും ചെയ്തു . പക്ഷെ പ്രവാസ ജീവിതം മതിയാക്കി പോകാൻ ഭായിക്ക് തീരെ ഇഷ്ടം ഇല്ലായിരുന്നു . ഇരുപത്തി അഞ്ചു വർഷമായി തുടരുന്ന ദിനചര്യകളിൽ നിന്ന് നാട്ടിലേക്കു ഒരു പറിച്ചു നടൽ . ദീർഘ കാലം പ്രവാസ ജീവിതം നയിക്കുന്ന ഒരാൾക്ക് അത് അത്ര എളുപ്പം ആവില്ല .


എന്റെ കുടുംബം തിരിച്ചു വരുന്നത് കൊണ്ട് ഞാൻ ഷാർജയിൽ ഒരു ഫ്ലാറ്റ് ഏർപ്പാടാക്കി അങ്ങോട്ട് മാറി . അനിയൻ അവന്റെ കമ്പനിയുടെ അടുത്തുള്ള ഒരു റൂമിലേക്കും മാറി . ഇഖ്ബാൽ ബായിയുമായുള്ള ബന്ധം വെറും ഫോൺ കോളുകളിൽ ഒതുങ്ങി . അതങ്ങനെ ആണല്ലോ ജീവിത പാച്ചിലിനിടയിൽ , പ്രവാസ ലോകത്തെ യാന്ത്രിക ജീവിതത്തിനിടയിൽ ചില ബന്ധങ്ങളൊക്കെ ക്ലാവ് പിടിച്ചു തുടങ്ങും . കുടുംബം വന്നാൽ മോളെ കാണിക്കാനായി ഒരു ദിവസം ഞാൻ വരാം എന്ന് ബായിയോട് പറഞ്ഞിരുന്നു . എന്റെ കുടുംബം വന്നതിനു ശേഷം എന്റെ മകളെ കാണിക്കാൻ ഞാൻ വീണ്ടും ഇഖ്ബാൽ ഭായിയുടെ റൂമിൽ പോയി. അടുത്ത തവണ വരുമ്പോൾ ഭായിക്ക് ഇഷ്ടപ്പെട്ട കേരള മോഡലിലുള്ള ഭക്ഷണം ഉണ്ടാക്കി കൊണ്ട് വരും എന്ന് ബായിയോട് ഞാൻ പറഞ്ഞു.


ആ വാക്ക് പാലിക്കാനായി കുറച്ചു ദിവസങ്ങൾക്കു ശേഷം അദ്ദേഹത്തിന് ഇഷ്ടപ്പെട്ട കേരള രീതിയിലുള്ള ഭക്ഷണം ഉണ്ടാക്കി അതുമായി ഞാനും കുടുംബവും ഇഖ്ബാൽ ഭായിയെ കാണാൻ പോയി. ഫോൺ ചെയ്തപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ റൂമിലേക്ക് പോയി .

അദ്ദേഹത്തിന്റെ റൂമിനു വെളിയിൽ നിന്ന് ബെല്ലടിച്ചപ്പോൾ ഒരാൾ വാതിൽ തുറന്നു വന്നു . പുതിയ താമസക്കാരൻ ആണ് . കഴിഞ്ഞ ആഴ്ച മുതൽ താമസം തുടങ്ങിയതാണ് . അപ്പോൾ ഇഖ്ബാൽ ബായി എവിടെ പോയി . ഒന്ന് കൂടി ഇഖ്ബാൽ ഭായിയുടെ നമ്പറിലേക്കു വിളിച്ചു നോക്കി പക്ഷെ മൊബൈൽ സ്വിച്ച് ഓഫ് തന്നെ . അതുകൊണ്ടു ഞാൻ ഭായിയുടെ മകനെ വിളിച്ചു . അപ്പോഴാണ് അറിഞ്ഞത് കഴിഞ്ഞ ആഴ്ച ഇഖ്ബാൽ ബായി പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോയിരിക്കുന്നു . മനസ്സ് കൊണ്ട് പോകാൻ ഇഷ്ടമില്ലാഞ്ഞിട്ടും വേറെ ഗതിയില്ലാതെ ബായി തിരിച്ചു പോയിരിക്കുന്നു . ഭായിക്ക് വേണ്ടി ഉണ്ടാക്കി കൊണ്ട് വന്ന ഭക്ഷണം ഭായിക്ക് കൊടുക്കാൻ പറ്റാത്ത വിഷമത്തിൽ ഞങ്ങൾ തിരിച്ചു വന്നു . രക്ത ബന്ധമോ കുടുംബക്കാരോ ആകണം എന്നില്ല ചില മനുഷ്യർ നമ്മുടെ മനസ്സിൽ ആഴത്തിൽ സ്നേഹത്തിന്റെ വേരുകൾ പതിപ്പിച്ചു അപ്രത്യക്ഷർ ആവും . ഇഖ്ബാൽ ഭായിയെ പോലെ ........ യാത്രകൾക്കിടയിൽ നരച്ച താടിയും ജൂബയും ഉള്ള ഭായിയുടെ ഛായ ഉള്ളവരെ കാണുമ്പോൾ ഇഖ്ബാൽ ബായി ഓർമ്മകളിൽ ഓടി എത്തും.

Thursday, May 4, 2017

മനസ്സിന്റെ യാത്ര

പതിവ് പോലെ ജോലി സ്ഥലത്തേക്ക് പോവാൻ ബസ് സ്റ്റോപ്പിൽ കാത്തിരിക്കുകയായിരുന്നു സേതുവേട്ടൻ. ബസ് സ്റ്റോപ്പ് എന്ന് പറയാൻ ഒന്നുമില്ല അടുത്ത് തന്നെ മെട്രോ സ്റ്റേഷൻ ഉള്ളത് കൊണ്ടാവണം അവിടെ ബസ് ഷെൽട്ടർ ഒന്നും  ഇല്ല . ഇപ്പോൾ പുറത്തു നല്ല ചൂടായതു കൊണ്ട് മെട്രോ സ്റ്റേഷനുള്ളിൽ നിൽക്കും ബസ് ദൂരെ നിന്ന് വരുന്നത് മെട്രോ സ്റ്റേഷന് ഉള്ളിൽ നിന്നാൽ കാണാം . അങ്ങനെ ബസ്സ് വരുന്നത് കണ്ടാൽ മെല്ലെ മെട്രോ സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് ഇറങ്ങും .  സേതുവേട്ടൻ    ബസ് നിർത്തുന്ന സ്ഥലത്തു എത്തുന്നത് മുമ്പേ ബസ്സ് സ്റ്റോപ്പിൽ നിർത്താതെ മുന്നോട്ടു പോയി. സേതുവേട്ടനെ ഡ്രൈവർ കണ്ടു കാണില്ല അത് മാത്രം അല്ല സ്റ്റോപ്പിൽ ആരും ഇറങ്ങാനും ഉണ്ടായിരുന്നില്ല  . ഇനി അടുത്ത ബസ് കിട്ടണമെങ്കിൽ വീണും ഇരുപതു മിനിട്ടു കഴിയണം . വീണ്ടും മെട്രോ സ്റേഷനുള്ളിലേക്കു  പോകണ്ട എന്ന് കരുതി സേതുവേട്ടൻ അതിനടുത്തുള്ള  മരത്തിന്റെ തണലിൽ നിന്നു .

പല വേഷക്കാരും ഭാഷക്കാരും മെട്രോ സ്റേഷനിലേക്കും സ്റ്റേഷനിൽ നിന്ന് പുറത്തേക്കും നടന്നു വരുന്നത് അവിടെ നിന്നാൽ കാണാം . രണ്ടു സ്ത്രീകളും ഒരു പുരുഷനും സേതുവേട്ടന്റെ  മുന്നിലൂടെ  നടന്നു വരുന്നുണ്ട്.   ഉക്കത്ത് ആൺ കുട്ടിയുമായി നടന്നു വന്നിരുന്ന സ്ത്രീ സേതുവേട്ടന്റെ മുന്നിലൂടെ കടന്നു പോയപ്പോൾ ആ സ്ത്രീയുടെ കണ്ണിൽ നിന്ന് കണ്ണുനീർ തുള്ളി അടർന്നു കവിളിലൂടെ ഒഴുകി ഉടനെ ആ സ്ത്രീ തൂവാല എടുത്തു കണ്ണ്   തുടച്ചു . കാഴ്  സേതുവേട്ടനെ വിഷമിപ്പിച്ചു . തനിക്കറിയാത്ത സ്ത്രീ ആണെങ്കിലും അവർ എന്തിനായിരിക്കും കരഞ്ഞത് കണ്ണുനീർ തുള്ളി സേതുവേട്ടനെ വല്ലാതെ വേദനിപ്പിച്ചു . അയാൾക്ക്‌ പരിചയം ഇല്ലാത്ത ആ സ്ത്രീയോട് അവർ കരഞ്ഞതിന്റെ കാരണം അയാൾക്ക്‌ ചോദിയ്ക്കാൻ കഴിയില്ലലോ . എന്നാലും സേതുവേട്ടന്റെ മനസ്സ് ആ സ്ത്രീ  കരഞ്ഞതിന്റെ കാരണം അന്യോഷിച്ചു നടന്നു . അയാളുടെ മനസ്സ് പല കാരണങ്ങൾ കണ്ടെത്തി . മനസ്സ് നിറയെ സങ്കടവും പേറി  നടന്ന് സങ്കടം സഹിക്കാൻ വയ്യാതെ പരിസരം പോലും മറന്നു വിതുമ്പി പോകുന്നവർ അങ്ങനെ ഒരുപാടു പേരുണ്ടീ ഭൂമിയിൽ എന്ന് സേതുവേട്ടൻ മനസ്സിൽ പറഞ്ഞു.

സേതുവേട്ടന് പോവാനുള്ള ബസ്സ് വന്നു . സേതുവേട്ടൻ ബസ്സിൽ കയറി . സേതുവേട്ടനൊപ്പം  രണ്ടു മൂന്നു പേരും സ്റ്റോപ്പിൽ നിന്ന് ബസ്സിൽ കയറിയിരുന്നു . സേതുവേട്ടൻ ബസ്സ് കാർഡ് പഞ്ചു ചെയ്തു കിട്ടിയ സീറ്റിലിരുന്നു . മൂപ്പർക്ക് ഇറങ്ങാനുള്ള സ്റ്റോപ്പ് എത്തുന്നത് വരെ തന്റെ മൊബൈലിൽ ഫേസ്ബുക്കും വാട്സ് ആപ്പും നോക്കിയിരിക്കും.  സേതുവേട്ടൻ മൊബൈലിൽ നോക്കിയിരിയ്ക്കുമ്പോഴാണ് സേതുവേട്ടന്റെ കൂടെ ബസ്സിൽ കയറിയ ഒരാൾ കാർഡ് പഞ്ചു ചെയ്യാൻ ശ്രമിക്കുന്നത് സേതുവേട്ടന്റെ ശ്രദ്ധയിൽ പെട്ടത്.  പക്ഷെ അതിൽ ബാലൻസ് ഉണ്ടായിരുന്നില്ല . ഇനിയിപ്പോൾ ചെക്കിങ്ങിനു ആരെങ്കിലും  വന്നാൽ ഫൈൻ ചാർജ് ചെയ്യും . ഇനിയിപ്പോൾ അടുത്ത മെട്രോ സ്റ്റേഷനടുത്തു ഇറങ്ങി കാർഡ് റീചാർജ് ചെയ്തോ എന്ന് സേതുവേട്ടൻ പറഞ്ഞു . ഞാൻ ഒരു ഇന്റവ്യൂവിന് പോകുകയാ ഇനിയിപ്പോൾ അടുത്ത മെട്രോ സ്റ്റേഷനിൽ എത്തി കാർഡ് റീ ചാർജ് ചെയ്തു പോകാം എന്ന് വച്ചാൽ അറ്റൻഡ് ചെയ്യേണ്ട ഇന്റവ്യൂവിന് ലേറ്റ് ആയി മാത്രമേ എത്താൻ പറ്റുകയുള്ളു . അയാളുടെ ദയനീയ അവസ്ഥ കണ്ട സേതുവേട്ടനും വിഷമം തോന്നി . അല്ലാന്നു ഇങ്ങളിതെന്തു മനിച്ചനാ  കാർഡിലെ ബാലൻസ് ഒന്നും നോക്കാതെ ആണോ ബസ്സിൽ പാഞ്ഞു കേറുന്നത് സേതുവേട്ടൻ  അയാളൊടു ചോദിച്ചു . ഇന്റർവ്യൂവിനു പോകുന്ന വെപ്രാളത്തിൽ അത് മറന്നു ഇനിയിപ്പോ എന്താ ചെയ്യാ അയാൾ സേതുവേട്ടനോട് ചോദിച്ചു


സേതുവേട്ടന്റെ കയ്യിൽ ഒരു കാർഡ് മാത്രമേ ഉള്ളു  രണ്ടു സ്റ്റോപ്പ് കഴിഞ്ഞാൽ  സേതുവേട്ടന് ഇറങ്ങാനുള്ള സ്ഥലം എത്തും . ഇച്ചിരി ദൂരം നടന്നാൽ കുഴപ്പം ഇല്ല . സേതുവേട്ടൻ തന്റെ കയ്യിലെ കാർഡ് ഔട്ട് പഞ്ചു ചെയ്തു അയാൾക്ക്കൊടുത്തു എന്നിട്ടു അയാളോട് കാർഡ് വീണ്ടും ഉപയോഗിച്ച് പഞ്ച് ചെയ്തു യാത്ര തുടരാൻ പറഞ്ഞു . അയാൾ സേതുവേട്ടന് പേഴ്സിൽ നിന്ന് പൈസ എടുത്തു നീട്ടി . കാർഡിൽ ലോകം മുഴുവൻ ചുറ്റാനുള്ള ബാലൻസ് ഒന്നും ഇല്ല . ഇങ്ങക്ക് ഇപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും പോയി വരാനുള്ള ബാലൻസേ അതിലുള്ളു അത് കൊണ്ട്  എനിക്ക് പൈസയൊന്നും തരേണ്ട എന്ന് അയാളുടെ തോളിൽ തട്ടി പറഞ്ഞു സേതുവേട്ടൻ ബസ്സിൽ നിന്നിറങ്ങി നടന്നു രണ്ടു സ്റ്റോപ്പ് ഇനിയും താണ്ടാനുണ്ട് . സേതുവേട്ടൻ വേഗം നടന്നു.  നടക്കുമ്പോൾ ആലോചിക്കാൻ മനസ്സിൽ ഒരു വിഷയം ഉണ്ടെങ്കിൽ നടത്തം ബോറാവില്ല എന്നാണ് സേതുവേട്ടൻ പറയാറ് . ഇപ്പോൾ നടക്കുമ്പോൾ ചിന്തിക്കാൻ ഒരു കാര്യം ഉണ്ട് മനസ്സിൽ നൊമ്പരം ഉണർത്തിയ  സ്ത്രീയുടെ കണ്ണുനീരിന്റെ കാരണം . നടക്കുമ്പോൾ  സേതുവേട്ടന്റെ മനസ്സ് പിന്നെയും ആ സ്ത്രീയുടെ കണ്ണുനീരിന്റെ കാരണം അന്യോഷിച്ചു നടക്കുകയായിരുന്നു . ഒരിക്കലും സേതുവേട്ടൻ അറിയാൻ ഇടവരാത്ത കരച്ചിലിന്റെ യഥാർത്ഥ കാരണവും തേടിയുള്ള സേതുവേട്ടന്റെ മനസ്സിന്റെ യാത്ര  . ഓഫീസിൽ എത്തുന്നതുവരെ സേതുവേട്ടന്റെ ചിന്ത അതു മാത്രം ആയിരുന്നു …… സഹജീവികളോട് കരുണ തോന്നുകയും , തനിക്ക് ആരുമല്ലാത്തവരുടെ സങ്കടങ്ങളുടെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ മനസ്സിൽ ഇട്ടു വേവലാതിയോടെ നടക്കുന്ന സേതുവേട്ടനെ പോലുള്ളവരുടെ മനസ്സിന്റെ യാത്ര ........